Thursday 29 November 2012

ആംസ്റെര്‍ഡാമിലെ മെഴുകു മ്യുസിയം

ഇത് ആംസ്റെര്‍ഡാമില്‍ വെച്ച് നടക്കുന്ന ഒരു സംഭവമാണ്..ഏകദേശം ഒരു നാല് കൊല്ലം മുന്‍പ് ...അന്ന് എനിക്ക്  ഇന്നത്തെ പോലെ വെറുതെ വീട്ടില്‍ കുത്തിയിരിപ്പല്ല പണി .ഒരു ചെറിയ ജോലിയൊക്കെയായി ബിസിയാണ് . ഇപ്പോള്‍ എന്താണെന്നോ മെയിന്‍ പരിപാടി..ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചിരിക്കുക..ഇന്നലെ ആലോചിച്ചപ്പോലാണ് ഒരു കാര്യം മനസ്സിലായത്...കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇത് ആലോചിക്കുക എന്നതല്ലാതെ വേറൊന്നും കാര്യമായി ചെയ്തിട്ടില്ല..

അത് വിട്...നമുക്കിനി തിരിച്ചു കഥയിലേക്ക് പോകാം..ആ കാലത്ത് എന്‍റെ ഒരു സഹജോലിക്കാരന്‍ അങ്ങേരെ നമുക്ക് ശ്രി എന്ന് വിളിക്കാം നാട്ടിലേക്ക് തിരിച്ചു പോകുവാണ്.ഇനി മിക്കവാറും തിരിച്ചു വരാന്‍ പറ്റില്ല..അങ്ങേര്‍ക്കു ഒരാഗ്രഹം..ഈ ആംസ്റെര്‍ഡാമൊക്കെ ഒന്ന് ചുറ്റി കാണണം. ആറു മാസമായി ഇവിടുണ്ടായിരുന്നെലും ഒന്നും ശരിക്കങ്ങു കാണാന്‍ പറ്റിയില്ലാ..അങ്ങേര്ടെ കൂടെയുള്ളവരൊക്കെ ഓരോരോ രാജ്യങ്ങളൊക്കെ കാണാന്‍ പോയിരിക്കാന്ന്..അങ്ങേര്‍ക്കൊരു കൂട്ട് വേണം...എന്നെ വിളിച്ചു..എനിക്ക് അല്‍പ സ്വല്പം സ്ഥലത്തെ പറ്റി  വിവരമുണ്ടെന്നാണ് അങ്ങേര്‍ടെ ധാരണ..സാധാരണ എന്നെ കാണുന്നവര്‍ക്കൊക്കെ ഒറ്റനോട്ടത്തിലെ ഞാനൊരു പൊട്ട കിണറ്റിലെ തവള ആണെന്ന് മനസ്സിലാവാറുണ്ട്..അങ്ങനെ ഒറ്റ നോട്ടത്തില്‍ മനസ്സിലാവാത്തവര്‍ക്ക് ഞാന്‍ വായ തുറന്നാലെങ്കിലും  മനസ്സിലാവും..പാവം മനുഷ്യന്‍ അങ്ങേര്‍ക്കു മനസ്സിലായില്ല..എന്തായാലും   ഞാന്‍ സമ്മതം മൂളി..എനിക്കാണേല്‍ വീകെന്ട് മഹാബോരടിയാണ്..ആകെയുള്ള ഒരു കൊച്ചും ഭര്‍ത്താവും അങ്ങ് നാട്ടിലായിരുന്നു...

അങ്ങനെ ആംസ്റെര്‍ഡാമില്‍ വാക്സ് മുസിയം കാണാന്‍ പോകുകയാണ്...നമ്മുടെ ശ്രി ഭയങ്കര സന്തോഷത്തിലാണ്...ഒരു വാക്സ് പ്രതിമയെയും വെറുതെ വിടാനുള്ള ഭാവമില്ല..എനിക്കാണേല്‍ വല്യ ഇന്ട്രെസ്റ്റ് ഒന്നുമില്ലാ..ഒന്നാമത് ഞാനൊരു നാണം കുനുങ്ങിയാണ്..ഫോട്ടോ എന്ന് കേട്ടാല്‍ ഓടി ഒളിക്കുമായിരുന്നു പണ്ട്..ഇപ്പം സ്വല്പം  മാറ്റമൊക്കെ ഉണ്ടെങ്കിലും വല്യ കാര്യമായിട്ടൊന്നുമില്ല ..പോരാത്തേന് മഹാ തനുപ്പത്തിം..സാക്ഷാല്‍ വാക്സ് മഹാന്മാരു ജീവനോടെ വന്നടുത്തു നിന്നോട്ടെ എന്ന് ചോദിച്ചാല്‍ പോലും  ഞാനൊന്നു ഉഷാറാവും എന്ന് തോന്നണില്ല...ശ്രിയാണേല്‍ ഇനിയെന്ത് പോസിടനം ഏതേലും പ്രതിമേനെ നമ്മള്‍ മിസ്സ്‌ ചെയ്തോ എന്നൊക്കെ പറഞ്ഞോണ്ട് ഓടി നടപ്പാണ്...ഇടയ്ക്കിടയ്ക്ക് കിട്ടി കിട്ടി എന്ന് പറഞ്ഞു തുള്ളി ചാടുന്നുണ്ട് ..എന്താണ് കിട്ടിയതെന്ന് അന്വേഷിച്ചപ്പളല്ലേ മനസ്സിലാവുന്നെ ഏതോ തമിഴ് സിനിമേല്‍ സൂര്യയുടെയും വിജയിന്‍റെയും ഒക്കെ പോസ്‌ ഓര്‍മ വന്നതിന്‍റെ സന്തോഷമാണെന്ന്.അങ്ങിനെ ഓര്‍മ വന്ന പോസുകളൊക്കെ ഓരോ പ്രതിമയിലും പരീക്ഷിച്ചു കൊണ്ട് ഞങ്ങള്‍ നടന്നു..ഞാനാണ് ഫോട്ടോഗ്രാഫര്‍..ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഫോട്ടോക്ക് പോസ് ചെയ്യണ്ടല്ലോ..അതോണ്ട് ഞാനാ പണി സ്വീകരിച്ചു..

അങ്ങനെ ഞങ്ങള്‍ നടന്നു നീങ്ങുകയാണ്..ഒരു സ്ഥലം  ഉണ്ട്...അവിടെ ഗര്‍ഭിണികളും ഹൃദ്രോഗമുള്ളവരുമോന്നും പോകരുതെന്നെഴുതി വെച്ചിട്ടുണ്ട്..കണ്ടപ്പോഴേ ഞാന്‍ പറഞ്ഞു നമുക്കത് വേണ്ട സ്കിപ്പ് ചെയ്യാം...ഉള്ളില്‍ നിന്ന് ആ ആ എന്നുള്ള നിലവിളിയും മറ്റും കേള്‍ക്കുന്നുമുണ്ട്..പുറത്തിറങ്ങി വരുന്നവരുടെയൊക്കെ മുഖഭാവം കണ്ടതു കൊണ്ട് ഒരു  ബുദ്ധിപരമായ ഒരു നീക്കം എന്ന നിലക്കാന് അത് സ്കിപ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞത്.. ഞാനൊരു മഹാ പേടിത്തോണ്ടിയാനെന്നു നാട്ടുകാരെ  മൊത്തം അറിയിക്കണ്ട ആവശ്യമില്ലല്ലോ ..അപ്പൊ നമ്മുടെ ശ്രിക്ക്  ഒരേ ഒരു നിര്‍ബന്ധം അതില്‍ കയറിയേ തീരു..കയറിയേ തീരു എന്ന് പറഞ്ഞാല്‍ കയറിയേ തീരു....മനസ്സില്ല മനസ്സോടെ ഞാനും സമ്മതിച്ചു..ഒരു കണ്ടിഷനില്‍ ആദ്യം അവന്‍ കേറണം..അതിനൊക്കെ  ആള് പണ്ടേ റെഡിയാണ്..നിനക്ക് പേടിയാനല്ലെ കഷ്ടം എന്നൊരു കമെന്റും ഒരു ചിരിയും പാസ്സാക്കി ആളും ബാക്കില്‍ ഞങ്ങള്‍ കുറെ പേരും കൂടി സ്ടാളിലേക്ക് കടന്നു..അവിടാണെങ്കില്‍ കുറ്റാകൂരിരുട്ട് ...ശ്രി സ്ടാളിലേക്ക് കടന്നതും ഒരു വൃത്തികെട്ട രൂപം അങ്ങേര്‍ടെ കൈ പിടിക്കാന്‍ നോക്കി ..പിന്നെ ഒരു അലര്‍ച്ചയും...കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് നമ്മുടെ ശ്രി യെ കാണാനില്ല..നോക്കിയപ്പോള്‍ എന്‍റെ പിന്നില്‍ പുള്ളി ഒളിച്ചിരിപ്പാണ്..അവിടെ വേറേം കുറെ രൂപങ്ങള്‍ അലറിയും ചോരയോളിപ്പിച്ചും നില്‍ക്കുന്നുണ്ട്..ശ്രി ആണേല്‍ മുന്നിലേക്ക്‌ വരുന്ന ഒരു ലക്ഷണവുമില്ല...പിന്നെ രണ്ടും കല്പിച്ചു ഞാന്‍ മുന്നില്‍ തന്നെ നടന്നു..ഞാനൊരു സ്റ്റെപ്പ് വെക്കുമ്പോ പുള്ളി ബാക്കിലൊരു സ്റ്റെപ്പ് വെക്കും..ഒച്ചിനെ  പോലെ ഇടയ്ക്കിടയ്ക്ക് ബാക്കില്‍ നിന്ന് ഒരു തല മാത്രം പുറത്തേക്ക് കാണാം..അത്ര തന്നെ.. .എന്തായാലും പുറത്തിറങ്ങിയപ്പോള്‍ ആള്‍ടെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു...ഇഞ്ചി കടിച്ച ആരെയോ പോലെ..


വാല്‍കഷണം: ഇത് ഏതായാലും അങ്ങേരു വായിക്കില്ല..അങ്ങേരു ഒരു മലയാളിയല്ല..പിന്നെ ആരേലും ട്രാന്‍സ്ലേറ്റു ചെയ്തു കൊടുത്താലോ എന്ന് വെച്ച് പേരും തെറ്റിച്ചാ കൊടുത്തെക്കുന്നെ..ഇനി അതും ഏറ്റില്ലേല്‍ എന്‍റെ കാര്യം പോക്കാ..

Saturday 17 March 2012

ഒരു തൃശൂര്‍ ബസും പിന്നെ ഞങ്ങളും...

കോതമംഗലത്ത് നിന്നും പെരുമ്പാവൂര്‍ കൂടി വീട്ടിലേക്കുള്ള പതിവ് യാത്ര...അന്ന് റെയ്നി കൂടി ഉണ്ട്...പുള്ളിക്കാരിക്കരിടെ വീട് അലുവായിലാണ്...
അലുവാക്ക് അവിടെ നിന്നും എപ്പോഴും ബസുണ്ട്.....വല്ലപ്പോഴും വരുന്ന തൃശൂര്‍ ബസ് പോലല്ല....

പെരുമ്പാവൂര്‍ക്കുള്ള പ്രൈവറ്റ് ബസ്‌ സ്റ്റോപ്പില്‍ നിന്നും ട്രാന്‍സ്പോര്‍ട്ട്ബസ് സ്റ്റാന്റിലേക്ക്‌ കുറച്ചു നടക്കാനുണ്ട്...ഒന്നില്‍ കൂടുതലാളുണ്ടെങ്കില്‍ ഞങ്ങള്‍ ഓട്ടോ വിളിക്കും..അന്നുമങ്ങനെ ഓട്ടോ വിളിക്കാന്‍ തീരുമാനിച്ചു..റെയ്നിടെ കയ്യില്‍ കറക്റ്റ് ആലുവ എത്താനുള്ള പൈസയെ ഉള്ളു...ഓട്ടോക്ക് എക്സ്ട്രാ ഇല്ലാ...
അതോണ്ട് മിനി ഓട്ടോക്ക് പൈസ എടുക്കാമെന്ന് സമ്മതിച്ചു..വേറൊരു ദിവസം ഞങ്ങളെടുത്താല്‍ മതിയല്ലോ...അങ്ങനെ ഓട്ടോ വിളിച്ചു....മിനി പൈസ ഒക്കെ
കയ്യിലെടുത്തിരിപ്പാന്നു ....ഓട്ടോ ഇറങ്ങി പേഴ്സ് തപ്പാനുള്ള സമയം ലാഭിക്കാമല്ലോ ...ഓട്ടോക്കാരന് കൊടുക്കാന്‍.... ട്രാന്‍സ്പോര്‍ട്ട്ബസ് സ്റ്റാന്റിലെത്തിയതും
ഒരു തൃശൂര്‍ ബസ്.....ബസ് കണ്ടാല്‍ ഞങ്ങളെല്ലാം മറക്കുമല്ലോ...ഓട്ടോക്കാരന് പൈസ കൊടുക്കണ്ട കാര്യവും അങ്ങനെ മറന്നു..ഓട്ടോ നിര്‍ത്തിയതും മിനി ബാണ്ടക്കെട്ടുമെടുത്ത് ബസിനു പിന്നാലെ ഓടെടാ ഓട്ടം...പിന്നാലെ ഞാനും..റെയ്നി പിന്നാലെ മിനി മിനി എന്ന് വിളിച്ചോണ്ട് ഓടി...
അതിന്റെ പിന്നാലെ ഓട്ടോക്കാരനും...

ഇത്രയൊക്കെ കഷ്ടപ്പെട്ട് ഓടിയിട്ടും ബസ് ബസിന്റെ പാട്ടിനു പോയി...ഞങ്ങളിങ്ങനെ ഓടുന്നതിന്റെ ഇടയില്‍ ഓട്ടോക്കാരന് പൈസ റെയ്നി തന്നെ കൊടുത്തു..
ബസ് കിട്ടാത്തതിന്റെ നിരാശയില്‍ നില്‍ക്കുന്ന ഞങ്ങളോട് റെയ്നി പറഞ്ഞു..ഇനിയേതായാലും നിങ്ങളെ വിശ്വസിച്ചു ഒരു കാര്യത്തിനും ഞാനില്ലാ...റെയ്നിക്ക് ഓട്ടോന്റെ
പൈസ കൊടുത്തു ..അവിടെ നിന്നിരുന്ന ഒരു ആലുവ ബസില്‍ കയറി അവള് പോകുകയും ചെയ്തു..ഒരുപക്ഷെ ബസ്‌ അന്ന് നിര്‍ത്തിയിരുന്നെങ്കില്‍ ഞങ്ങലതില് കയറി പോയിരുന്നെങ്കില്‍ റെയ്നി ശരിക്കും കഷ്ടപ്പെട്ട് പോയേനെ...അതിന്റെ ഒരു കുറ്റബോധം ഉണ്ടായിരുന്നെങ്കിലും ഒരു തൃശൂര്‍ ബസും
അതിനു പിന്നാലെ ഓടുന്ന മിനിയും ഞാനും റെയ്നിയും അതിന്റെം പിന്നാലെ ഓടുന്ന ഓട്ടോക്കാരനേം കുറിച്ച് ഓര്‍ത്തപ്പോള്‍ ചിരി അടക്കാനായില്ലാ...

Friday 16 March 2012

ബസ് ടിക്കറ്റ്‌

വീണ്ടും എഴുതാന്‍ തോന്നിയപ്പോള്‍ ആദ്യം തോന്നിയ സംഭവമാണിത്...കോളേജില്‍ പഠിക്കുന്ന കാലം..
ഹോസ്റ്റെലിലാണ് താമസം ..മിക്കവാറും എല്ലാ ആഴചയും മുഷിഞ്ഞ തുണികളുടെ ബാണ്ടകെട്ടുമായി വീട്ടിലേക്കു പുറപ്പെടും..
രണ്ടര മണിക്കൂര്‍ യാത്ര ആണ്..അത് ശരിക്കും നല്ല യാത്രകളായിരുന്നു...വളരെ സന്തോഷത്തിലായിരിക്കും
അതിനിടെ കുറെ വിറ്റുകളും ഉണ്ടാകാറുണ്ട്...അതിലൊന്നാണ് ഞാന്‍ പറയാന്‍ പോകുന്നത്...

കോതമഗലത്ത് നിന്നും തൃശൂര്‍ക്ക് ഡയറക്റ്റ് ബസ്‌ ഉണ്ട്..അത് 4 .25 ആണെന്നാണ്‌ ഓര്‍മ...അതില്‍ കയറിയാല്‍ ചാലക്കുടിയില്‍
ഇറങ്ങി ഇരിഞ്ഞ്ഞ്ഞലക്കുടക്ക് ബസ്‌ കിട്ടും...അതാണ് എളുപ്പം...രണ്ടു ബസ്‌ കയറിയാല്‍ മതി...ഇരിക്കാന്‍ സീറ്റും കിട്ടും..
ബുദ്ധിയുള്ളവര്‍ അങ്ങിനെയാണ് ചെയ്യുക . ..4 .05 നു ഞങ്ങള്‍ ബസ് സ്ടാന്റിലെത്തും...അങ്ങിനെ എത്തിയാല്‍ 20 മിനിറ്റ് കാത്തിരിക്കണം..... എന്നാല്‍ ഞങ്ങള്‍ രണ്ടു പേര്‍ ഞാനും മിനിയും (ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന
പോലാണ്‌ ഞങ്ങള്‍), എങ്ങനേലും ഞങ്ങള്‍ക്ക് വേഗം വീട്ടിലെത്തണം...അതിനെന്തു ചെയ്യുമെന്നോ... പെരുംബാവൂര്‍ക്ക് എപ്പോഴും
ബസുണ്ട്...അതില്‍ കയറും...ചിലപ്പോഴങ്ങാനും ഭാഗ്യത്തിന് പെരുംബാവൂരുന്നു തൃശൂര്‍ക്കുള്ള(കോതമംഗലം വഴി വരുന്നതിനു മുന്ന് വരുന്നത് )
ബസ്‌ പെട്ടെന്ന് കിട്ടും...പക്ഷെ അതിനുള്ള സാധ്യത വളരെ വിരളമാണ്...മിക്കവാറും ഞങ്ങള്‍ക്ക് കോതമംഗലം വഴി വരുന്ന ബസ്‌ തന്നെ കിട്ടും..
പെരുംബവൂര്‍ന്നു ഒരുപാട് പേരുണ്ടാകും കേറാന്‍...അത് കൊണ്ട് ഞങ്ങള്‍ തിക്കി ഞെരിഞ്ഞു കയറി കമ്പിയില്‍ തൂങ്ങി നിക്കും...ഞങ്ങളുടെ
കോളേജില്‍ നിന്ന് വരുന്ന മറ്റു ബുദ്ധിയും വിവരവുമുള്ളവര്‍ മനോഹരമായി വര്‍ത്തമാനങ്ങളും പറഞ്ഞു സീറ്റിലിരുന്നു സുഭിക്ഷമായി വരുന്നുണ്ടാകും..
ഞങ്ങള്‍ ആ വശത്തേക്ക് നോക്കാറേയില്ല....

ഇത് മിക്കവാറും ദിനങ്ങളില്‍ സംബവിക്കാരുള്ളതാണ് ...അങ്ങിനെയൊരു പതിവ് ദിനം...ഞങ്ങള്‍ കഷ്ടപ്പെട്ട് ബസില്‍ കയറി..കണ്ടക്ടര്‍ ടിക്കറ്റ്‌ തന്നു..എന്‍റെ
കൂടി ടിക്കറ്റ്‌ മിനി ആണ് എടുത്തത്‌...നല്ല തിരക്കുണ്ട്‌ ..ഞങ്ങള്‍ കമ്പിയില്‍ തൂങ്ങി നിന്ന് സംസാരം തുടങ്ങി.. മിക്കവാറും ഇത്തരം ബസ് യാത്രകളില്‍ സംസാരിക്കാന്‍
ഒരുപാടുണ്ടാകും...എന്തൊക്കെ വിഷയങ്ങള്‍...അല്ലാത്ത സമയത്ത് പറയാനോന്നുമില്ലാ..അങ്ങനെ സംസാര സാഗരത്തില്‍ മുഴുകിയിരിക്കുന്ന സമയത്ത് കണ്ടക്ടര്‍
സാര്‍ വീണ്ടും വരുന്നു ..ടിക്കറ്റ്‌ ചോദിക്കുന്നു...ആനക്കാര്യത്തിന്റെ എടെലൊരു ചേനക്കാര്യം എന്ന് ഞങ്ങള്‍ മനസ്സില്‍ പറഞ്ഞു കൊണ്ട് മിനി ബാഗ് തുറന്നു..
ഞാന്‍ നോക്കുമ്പോള്‍ മിനി ബാഗില്‍ തപ്പലോ തപ്പല്‍ ..എന്തോ പന്തികേട് .....ഞാന്‍ മിനിയുടെ ബാഗിലേക്കു നോക്കി...ബാഗില്‍ പല നിറങ്ങളില്‍ പല വര്‍ണങ്ങളില്‍
ഒരായിരം ടിക്കെറ്റുകള്‍....അതില്‍ നിന്നും ഈ ബസിന്‍റെ ടിക്കെറ്റു തപ്പിയെടുക്കുക എന്നത് തികച്ചും അസാദ്യം...കണ്ടക്ടരാണേല്‍
ഞങ്ങളുടെ മുഖത്ത് നോക്കി നില്‍പ്പാണ്..അവസാനം മിനി ബാഗ്‌ കണ്ടക്ടറുടെ മുന്നിലേക്ക്‌ തുറന്നു കാണിച്ചു..ഇഷ്ടമുള്ളതെടുത്തോ എന്ന ഭാവത്തില്‍...
അയാള്‍ അമ്പരപ്പോടെ ഞങ്ങളുടെ മുഖത്ത് നോക്കി ഇതൊക്കെ എന്തിനാ കഞ്ഞി വെച്ച് കുടിക്കാനാണോ എന്നൊരു ഡയലോഗും കാച്ചി ഞങ്ങളുടെ
അടുത്ത് നിന്ന് പോയി...വേറെ ടിക്കെറ്റെടുപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങള്‍...